Sunday 27 May 2012

നബി കരഞ്ഞു

   
 മുഹമ്മദ് നബി പ്രബോധനമാരംഭിക്കുന്നതിനു മുമ്പ് അറബികള്‍ പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളെയാണ് സ്‌നേഹിച്ചിരുന്നത്.

    ആണ്‍കുട്ടികള്‍ ശക്തരാണ്. അവര്‍ കഠിനമായി പണിയെടുക്കും. മാതാപിതാക്കള്‍ക്കും കുടുംബത്തിനും നേട്ടങ്ങളുണ്ടാക്കും.

    പെണ്‍കുട്ടികളങ്ങനെയാണോ? അവര്‍ അബലകള്‍; പാവങ്ങള്‍! രക്ഷിതാക്കള്‍ക്കു തലവേദന; ഭൂമിക്കുതന്നെ ഭാരം- ഇതൊക്കെയായിരുന്നു അറബികളുടെ വിചാരം.

    എല്ലാ അറബികളും ഇമ്മട്ടിലായിരുന്നുവെന്നല്ല; ചിലരൊക്കെ അങ്ങനെയായിരുന്നു. ആണ്‍കുട്ടികള്‍ ജനിച്ചാല്‍ അവര്‍ക്ക് അതിരറ്റ ആഹ്ലാദം. പെണ്‍കുട്ടികളായാല്‍ അളവറ്റ രോഷം. ദുഷ്ടത മൂത്ത ചില പിതാക്കന്മാര്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടാനും മടിച്ചിരുന്നില്ല.

    അത്തരത്തില്‍ ഒരു പിതാവുണ്ട് നമ്മുടെ ഈ കഥയിലും. മുമ്പയാള്‍ ഒരു ബിംബാരാധകനായിരുന്നു. മുഹമ്മദ്‌നബി ദൈവസന്ദേശവുമായി വന്നപ്പോള്‍ പലരോടുമൊപ്പം അയാളും വിശ്വസിച്ചു. പക്ഷെ, അറിവില്ലാത്ത കാലത്ത് ചെയ്തുപോയ ഒരപരാധം അയാളെ എന്നെന്നും ദു;ഖിപ്പിച്ചു. അക്കഥ നബിയോടയാള്‍ പശ്ചാത്താപത്തോടെ ഏറ്റു പറഞ്ഞു.

    അയാള്‍ക്ക് ഒരു മകളുണ്ടായിരുന്നു. നല്ല ചന്തമുള്ള കുട്ടി. ഉപ്പയോട് അവള്‍ക്കെന്തിഷ്ടമായിരുന്നെന്നോ. ഉപ്പ വീട്ടിലെത്തിയാല്‍ അവളോടിച്ചെന്ന് അയാളുടെ കഴുത്തില്‍ തൂങ്ങി തെരുതെരാ ഉമ്മവെക്കും.

    പക്ഷെ, അയാള്‍ക്കവളോട് ഒട്ടും സ്‌നേഹമുണ്ടായിരുന്നില്ല. ഈ മകള്‍ തനിക്കു ഭാരമാണ്; അപമാനമാണ്. ഇവളെ എങ്ങനെയെങ്കിലും കൊന്നുകളയണം- ഇതായിരുന്നു പലപ്പോഴും അയാളുടെ ദുഷ്ടചിന്ത.

    ഒരു ദിവസം അയാള്‍ മകളെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി ഉപ്പയോടൊപ്പം അവള്‍ തുള്ളിച്ചാടി പുറത്തിറങ്ങി. പാവം, അതൊരുല്ലാസയാത്രയാണെന്നായിരുന്നു അവളുടെ വിചാരം.

    മകളെയും കൊണ്ടയാള്‍ ആ പൊട്ടക്കിണറ്റിനടുത്തെത്തി. അയാളിലെ പിശാചുണര്‍ന്നു. ദുഷ്ടന്‍ ആ കുഞ്ഞിനെ തൂക്കിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു.

    “ഉപ്പാ… ഉപ്പാ… എന്റെ ഉപ്പാ” സ്‌നേഹനിധിയായ ആ മകള്‍ അപ്പോഴും പിതാവിനെ വിളിച്ചുതന്നെയാണ് കരഞ്ഞുകൊണ്ടിരുന്നത്. കളങ്കമറിയാത്ത ആ കുഞ്ഞിന്റെ ദീനദീനമായ കരച്ചില്‍ അയാളുടെ കരളിലേക്കിറങ്ങിയില്ല. പാവം കുട്ടി, ആ പൊട്ടക്കിണറ്റില്‍ ഭക്ഷണമില്ലാതെ, വെള്ളം കുടിക്കാനില്ലാതെ, സഹായത്തിനാരുമില്ലാതെ, പട്ടിണിയും ഏകാന്തതയുമായി ദിവസങ്ങളോളം കിടന്ന് തേങ്ങിത്തേങ്ങി കരഞ്ഞു ഒടുവില്‍ മരിച്ചു.

    ഈ കഥ കേട്ട് പ്രവാചകന്റെ കരളലിഞ്ഞുപോയി. തിരുനേത്രങ്ങളില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായി പ്രവഹിച്ചു. തിരുമുഖം ചുവന്നു തുടുത്തു. താടിരോമങ്ങളെല്ലാം കണ്ണീരില്‍ കുതിര്‍ന്നു.

    ഈ രംഗം കണ്ട ശിഷ്യന്‍മാരും കരഞ്ഞുപോയി. പ്രവാചകന്‍ ഇങ്ങനെ കരയുന്നത് മുമ്പാരും കണ്ടിട്ടില്ല. കത്തിത്തുടങ്ങും മുമ്പേ തിരിയണഞ്ഞുപോയ നിര്‍ഭാഗ്യവതികളുടെ കാര്യമോര്‍ത്താല്‍ ഹൃദയാലുവായ ആ പ്രവാചകന്‍ കരയാതിരിക്കുന്നതെങ്ങനെ?

3 comments: