Sunday 20 May 2012

കരയുന്ന ഒട്ടകം

മുഹമ്മദ് നബിയുടെ ജീവകാരുണ്യത്തെക്കുറിച്ച് അനേകം കഥകളുണ്ട്.

    പ്രവാചകന്‍ ജീവിച്ച 'മദീന' സുന്ദരമായ ഒരു നഗരമായിരുന്നു. നഗരത്തിലെങ്ങും നിരവധി തോട്ടങ്ങള്‍. തോട്ടങ്ങളില്‍ ധാരാളം മരങ്ങളും. സൂര്യന്‍ ആകാശത്ത് കത്തിജ്വലിച്ചു നില്ക്കുമ്പോള്‍ ഈ മരങ്ങള്‍ ഭൂമിയില്‍ തണുത്ത തണലുപൊഴിച്ചു നില്ക്കും. പൊള്ളുന്ന പകലുകളില്‍ തണുപ്പേല്പിക്കാനായി പ്രവാചകന്റെ ശിഷ്യന്‍മാര്‍ ഈ തണല്‍ മരങ്ങളുടെ ചുവട്ടില്‍ പോയിരിക്കുക പതിവായിരുന്നു.

    ഒരു ദിവസം പ്രവാചകന്‍ ശിഷ്യന്‍മാരിലാരെയോ കാണാന്‍ വീട്ടില്‍നിന്നിറങ്ങി. മദീനയുടെ നിരത്തിലൂടെ നടന്ന് നടന്ന് അദ്ദേഹം തോട്ടത്തിനടുത്തെത്തി. തിരുമേനി ആ തോട്ടത്തില്‍ കടന്നു.

    ഒരു മനുഷ്യന്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. തോട്ടത്തിലവിടവിടെയായി പ്രവാചകന്റെ ചില ശിഷ്യന്‍മാരും ഇരിക്കുന്നുണ്ട്. തോട്ടത്തിന്റെ ഒരു മൂലയില്‍ കുറ്റിയില്‍ കെട്ടിയിട്ട ഒരൊട്ടകത്തേയും പ്രവാചകന്‍ കണ്ടു. ആ ഒട്ടകത്തില്‍നിന്ന് ദയനീയമായ ഒരു ശബ്ദവും ഇടയ്ക്കിടെ ഉയരുന്നുണ്ടായിരുന്നു.

    പ്രവാചകന്‍ മെല്ലെ ഒട്ടകത്തെ കെട്ടിയിട്ട ഭാഗത്തേക്കു നീങ്ങി. അടുത്തു ചെന്നപ്പോള്‍ തിരുമേനിക്കു മനസ്സിലായി, ആ പാവം കരയുകയാണ്. വലിയ കണ്ണീര്‍ക്കണങ്ങള്‍ അതിന്റെ കവിളിലൂടെ ഉരുണ്ടിറങ്ങുന്നു. കണ്ണീരുവീണ് കവിളത്തെ രോമമെല്ലാം നനഞ്ഞിട്ടുണ്ട്. പ്രവാചകന് ആ സാധുജീവിയോട് വല്ലാത്ത അലിവു തോന്നി. തിരുമേനി സാവധാനം അതിന്റെ കവിളത്തു തലോടുകയും കണ്ണീര് തുടച്ച് കളയുകയും ചെയ്തു. ആ ഒട്ടകം വല്ലാതെ മെലിഞ്ഞിരിക്കുന്നതും പ്രവാചകന്‍ ശ്രദ്ധിച്ചു.

    അല്പം കഴിഞ്ഞപ്പോള്‍ നബിയുടെ സാന്ത്വനം ഫലിച്ചിട്ടെന്നപോലെ ഒട്ടകം കരച്ചില്‍ നിര്‍ത്തി. ക്രമേണ, സന്തോഷമുണ്ടാകുമ്പോള്‍ ഒട്ടകം ചെയ്യാറുള്ളതുപോലെ അത് ഒരു തരം ഫൂല്‍ക്കാരം പുറപ്പെടുവിക്കാനും തുടങ്ങി.

    നബി ഒട്ടകത്തില്‍നിന്നകന്ന് തോട്ടത്തിലിരിക്കുന്ന എല്ലാവരേയും ഒന്നു വീക്ഷിച്ചു.

    “ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍” തിരുമേനി എല്ലാവരോടുമായി തെല്ലുറക്കെ ചോദിച്ചു.

    മരത്തിന്റെ ചുവട്ടിലിരുന്ന ആ മനുഷ്യന്‍ എഴുന്നേറ്റ് വന്നു.

    “ഞാനാണ് പ്രവാചകരേ”

    ആ ഒട്ടകത്തോടയാള്‍ വല്ലാതെ ക്രൂരത കാണിച്ചുവെന്ന് നബി പറഞ്ഞു. ഒട്ടകം കരയുന്നതും ദയനീയ ശബ്ദം പുറപ്പെടുവിക്കുന്നതും ഉടമസ്ഥന്‍ അതിനെക്കൊണ്ട് കഠിനാധ്വാനം ചെയ്യിച്ചിട്ടാണ്. മതിയായ ഭക്ഷണം കൊടുക്കുന്നുമില്ല. ഈ ഒട്ടകം ഇങ്ങനെ ശോഷിച്ചിരിക്കുന്നത് അതിന്റെ ഉടമസ്ഥന്റെ ദുഷ്ടതകൊണ്ടാണെന്ന് ഇവിടെയിരിക്കുന്ന ആര്‍ക്കും മനസ്സിലാവും.

    ഒട്ടകത്തിന്റെ ഉടമസ്ഥന് ഇതൊക്കെ കേട്ടിട്ട് കുറേശ്ശെ ലജ്ജ തോന്നി തുടങ്ങി.

    “ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? പ്രവാചകന്‍ അയാളോട് ചോദിച്ചു. ദൈവം ഒട്ടകത്തെ മനുഷ്യനെയേല്പിച്ചിരിക്കുന്നത് അവന്‍ അതിനെ നന്നായി സംരക്ഷിക്കാനും പകരം അതവനുവേണ്ടി ഭാരം ചുമക്കാനും ക്ഷീരം ചുരത്താനുമാണല്ലോ.”

    പ്രവാചകന്റെ ഈ വിസ്താരം ആ മനുഷ്യനില്‍ വല്ലാത്ത കുറ്റബോധമുണ്ടാക്കി.

    “ഞാന്‍ ചെയ്തതു തെറ്റായിപ്പോയി. ദൈവത്തിന്റെ ഈ സൃഷ്ടിയോട് ഞാനിങ്ങനെ ക്രൂരത കാണിക്കരുതായിരുന്നു. എനിക്കതില്‍ തീര്‍ച്ചയായും ഖേദമുണ്ട്.” അയാള്‍ ഏറ്റു പറഞ്ഞു.

    എല്ലാ ജീവജാലങ്ങളോടും നല്ല നിലയില്‍ വര്‍ത്തിക്കണം- പ്രവാചകന്‍ ശിഷ്യന്‍മാരെ എപ്പോഴും പഠിപ്പിക്കാറുണ്ടായിരുന്നു. അവയ്ക്കു നന്‍മ ചെയ്താല്‍ ദൈവം സന്തോഷിക്കും; അവയോട് ക്രൂരത കാട്ടിയാല്‍ ദൈവം കോപിക്കുകയും ചെയ്യും.
   

3 comments:

  1. ഞാന്‍ ഈ ബ്ലോഗിന്റെ ഒരു ലിങ്ക് എന്റെ ബോലോഗില്‍ കൊടുക്കുകയാണ്
    anasweeyem.blogspot.com

    ReplyDelete