Thursday 24 May 2012

മരത്തില്‍ കല്ലെറിയുന്ന കുട്ടി




    മദീനയില്‍ അന്നൊരു കുട്ടിയുണ്ടായിരുന്നു. നല്ല  കുട്ടിയാണെങ്കിലും അവന്നൊരു ചീത്ത സ്വഭാവമുണ്ട്- കാണുന്ന മരത്തിനൊക്കെ കല്ലെറിയുന്ന സ്വഭാവം. അതു ചെയ്യാഞ്ഞാല്‍ വല്ലാത്ത പൊറുതികേടാണ്.

    ഒരു ദിവസം കുട്ടി നല്ല മുഴുത്ത കല്ലുകളുമായി ഒരു മരുപ്പച്ചയിലെത്തി. തണല്‍ വീണുകിടക്കുന്ന ആ മരുപ്പച്ചയിലെങ്ങും ഈത്തപ്പനകള്‍ കുലച്ചുനിന്നിരുന്നു. ഹായ് കുട്ടിയുടെ കൈ തരിച്ചു.

    അവന്‍ വേഗം പനക്കെറിയാന്‍ തുടങ്ങി. പഴങ്ങള്‍ കൊഴിഞ്ഞു. കുറെ കഴിഞ്ഞു ഏറു നിര്‍ത്തി അടുത്ത പരിപാടി ആരംഭിച്ചു- വീണ പഴങ്ങള്‍ പെറുക്കിത്തിന്നുക. വയറു നിറഞ്ഞപ്പോള്‍ അവനെണീറ്റുപോയി.

    കല്ലെറിഞ്ഞാല്‍ പനക്കു കേടുപറ്റുമെന്നോ, തോട്ടത്തിന്റെ ഉടമസ്ഥരറിഞ്ഞാല്‍ തന്നെ പിടികൂടുമെന്നോ ഒന്നും കുട്ടി ആലോചിച്ചിരുന്നില്ല.

    ഒരു നാള്‍ അതു സംഭവിച്ചു- തോട്ടത്തിന്റെ ഉടമസ്ഥര്‍ പാര്‍ത്തിരുന്ന് കുട്ടിയെ പിടിച്ചു. അവരവനെ മുഹമ്മദ് നബിയുടെ മുമ്പിലാണ് ഹാജരാക്കിയത്.

    വല്ലാത്ത പരിഭ്രമത്തോടെയാണ് കുട്ടി നബിയെ നേരിട്ടത്. അദ്ദേഹം കോപിക്കുമോ; തന്നെ ശകാരിക്കുമോ? അവന്‍ നിന്നുവിറച്ചു. പ്രവാചകനാകട്ടെ, വളരെ ശാന്തനായി, സൗമ്യനായി;
    “എന്തിനാണ് കുഞ്ഞേ നീ മരത്തില്‍ കല്ലെറിയുന്നത്?” എന്ന് വെറുതെ അറിയാന്‍ എന്ന മട്ടില്‍ ചോദിച്ചു.

    “ഈത്തപ്പഴം കിട്ടാനാ” എന്നിട്ടവന്റെ നിഷ്‌കളങ്കമായി ചോദ്യം; “കല്ലെറിയാതെ എങ്ങന്യാ ഈത്തപ്പഴം കിട്ടുക?”

    വിവേകമില്ലാത്തതുകൊണ്ടാണ് കുട്ടി ഈ തെറ്റു ചെയ്യുന്നതെന്ന് പ്രവാചകന്നുറപ്പായി. ആ കുട്ടി ഒരു ക്രൂരനല്ലെന്നും വകതിരിവില്ലാത്തവന്‍ മാത്രമണെന്നും നബിയറിഞ്ഞു. നയത്തില്‍ പറഞ്ഞു തിരുത്താവുന്നതേയുള്ളു.

    “മേലാല്‍ ഒരു മരത്തിനും കല്ലെറിയരുത് കേട്ടോ.” നബി അവനെ സ്‌നേഹപൂര്‍വം തലോടിക്കൊണ്ട് പറഞ്ഞു. “ എറിഞ്ഞാല്‍ മരത്തിനു പരിക്കുപറ്റും, പിന്നെ അതൊരിക്കലും പഴം തരില്ല, മനസ്സിലായോ? തിന്നാനാണെങ്കില്‍ താനേ കൊഴിയുന്നവ തന്നെയുണ്ടല്ലോ”

    നബി ആ കുട്ടിയെ നെറുകയില്‍ കൈവച്ചനുഗ്രഹിച്ചു. അവനുവേണ്ടി പ്രാര്‍ത്ഥിച്ച ശേഷമാണ് പറഞ്ഞയച്ചത്.

-വി.എസ്.സലിം-

4 comments:

  1. ഈ കുട്ടി ആരാണെന്നറിയുമോ

    ReplyDelete
  2. ഇതിന്റെ മൂല സ്രോതസ് ഒന്ന് വ്യക്തമാക്കാമോ? 🙂

    ReplyDelete