Tuesday 5 June 2012

പ്രവാചകനും വൃദ്ധയും

  
 പ്രവാചകന്‍ മുഹമ്മദ് നബി സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഒരു കൈത്താങ്ങായിരുന്നു. പ്രവാചകന്റെ ജീവിതത്തിലുടനീളം നമുക്കത് കാണാന്‍ കഴിയും.

    ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബി അങ്ങാടിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഭാരമേറിയ ചുമട് തലയില്‍ വഹിച്ചു കൊണ്ടുപോകുന്ന വൃദ്ധയെ പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു.

    പ്രവാചകന്‍ ആ വൃദ്ധയോട് പറഞ്ഞു 'ആ ഭാരചുമട് ഇങ്ങോട്ട് തരൂ ഇത് ഞാന്‍ ചുമന്ന് കൊള്ളാം'

    വൃദ്ധയുടെ ചുമടുമായി പ്രവാചകന്‍ അവരോടൊപ്പം നടന്നു. വൃദ്ധയ്ക്ക് പ്രവാചകന്റെ പ്രവൃത്തിയില്‍ അത്ഭുതം തോന്നി.

    പ്രവാചകനോട് പറഞ്ഞു 'ഇവിടെ മുഹമ്മദ് എന്ന പറയുന്ന ഒരാള്‍ നമ്മുടെ പൂര്‍വികന്മാരെയും ദൈവങ്ങളെയും ഒക്കെ തള്ളിപ്പറയുന്നു. അവന്‍ ആളുകളെ ഒക്കെ വഴിപിഴപ്പിക്കുകയാണ്. മോനെപ്പോലെയുള്ള യുവാക്കള്‍ അവന്റെ പിടിയില്‍ അകപ്പെടരുത്'

    തന്നെകുറിച്ചാണ് ആ സ്ത്രീ പറയുന്നതെന്ന് മനസ്സിലായിട്ടും പ്രവാചകന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആ ഭാരവും ചുമന്ന് അവര്‍ക്ക് എത്തേണ്ട സ്ഥലത്ത് അത് എത്തിച്ചുകൊടുത്തു. തിരിച്ച് പോകുന്ന സമയത്ത് പ്രവാചകനോട് പേര് ചോദിച്ചു;

    പ്രവാചകന്‍ മറുപടി പറഞ്ഞു. താങ്കള്‍ നേരത്തെ സൂചിപ്പിച്ച ആ മുഹമ്മദ് ഞാനാണ്. ആ വൃദ്ധ ആശ്ചര്യപ്പെട്ടു. പിന്നീട് ആ വൃദ്ധ പ്രവാചന്റെ വിശ്വാസം സ്വീകരിച്ചു.

ഘാതകന്‍ സ്വര്‍ഗത്തിലേക്ക്

    

ഒരിക്കല്‍ പ്രവാചകന്‍ ഇസ്രായീല്‍ സമുദായത്തില്‍പ്പെട്ട ഒരു ഘാതകന്റെ ചരിത്രം അനുയായികള്‍ക്ക് വിവരിച്ചുകൊടുത്തു.
.
ഇസ്രാഈല്‍ സമുദായത്തില്‍ ഒരു സുപ്രസിദ്ധ ഘാതകനുണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പത് ആളുകളെ അയാള്‍ കൊന്നിട്ടുണ്ട്. ഇത്രയധികം മനുഷ്യാത്മാക്കളെ അയാള്‍ ഹനിച്ചുകളഞ്ഞെങ്കിലും പിന്നീടയാള്‍ക്ക് പാപപങ്കിലമായ തന്റെ ജീവിതത്തെക്കുറിച്ച് ഖേദം തോന്നി.

പര്‍വതസമാനമായ തന്റെ പാപങ്ങള്‍ക്കൊരു പരിഹാരമുണ്ടാവണമെന്ന് അയാള്‍ ആത്മാര്‍ത്ഥമായാഗ്രഹിച്ചു. ഭാവിയിലെങ്കിലും സദ്‌വൃത്തനായി ജീവിക്കാനുള്ള വല്ല സാധ്യതയും തന്നില്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാനുള്ള ജിജ്ഞാസ അയാളില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്നു. തന്നെ സല്‍പന്ഥാവിലേക്ക് തിരിച്ചുവിടാന്‍ പ്രാപ്തനായ ഒരാളുടെ ഉപദേശം അയാള്‍ക്ക് ആവശ്യമായിരിക്കുകയാണ്.

“ആരാണേറ്റവും വലിയ പണ്ഡിതന്‍?” അയാള്‍ അനേ്വഷണമാരംഭിച്ചു.

ഒരു സന്യാസിയെക്കുറിച്ച് അയാള്‍ക്ക് വിവരം ലഭിച്ചു. തന്നെ നന്മയിലേക്ക് നയിക്കാന്‍ പ്രാപ്തനായിരിക്കും ആ ഭക്തനെന്ന് അയാള്‍ക്ക് തോന്നി. ഒട്ടും വൈകിയില്ല. അയാള്‍ ആ ഭക്തനെ സമീപിച്ചു.

    “തൊണ്ണൂറ്റൊമ്പത് മനുഷ്യാത്മാക്കളെ വധിച്ചു കളഞ്ഞ ഒരു മഹാഘാതകനു പാപമോചനം സിദ്ധിക്കുമോ?” അയാള്‍ സന്യാസിയോട് അഭിപ്രായമാരാഞ്ഞു.

തികഞ്ഞ അവജ്ഞയും അമര്‍ഷവും നിറഞ്ഞ സ്വരത്തില്‍ സന്യാസി പറഞ്ഞു “ഇല്ല”

ഇതുകേട്ടപ്പോള്‍ അയാള്‍ക്ക് വല്ലാത്ത നിരാശയും കലിയും ഉളവായി. അയാള്‍ ക്ഷോഭിച്ച് ആ സന്യാസിയേയും കൊന്നു കളഞ്ഞു. അങ്ങനെ അയാള്‍ നൂറുപേരെ കൊന്ന പാപിയാണിപ്പോള്‍.

ഇനിയെന്തുവേണം? - ആ കൊലയാളിയുടെ ഹൃദയം തപിച്ചുകൊണ്ടിരിക്കുകയാണ്.

“മുട്ടുക, തുറക്കപ്പെടും” - അയാളുടെ അന്തര്‍ഗതം സദാ അയാളോട് മന്ത്രിച്ചുകൊണ്ടിരുന്നു.

“ഭൂലോക പണ്ഡിതരില്‍ മഹോന്നതന്‍ ആരാണ്?” അയാള്‍ അനേ്വഷണം തുടര്‍ന്നു. ഇക്കുറി അയാള്‍ക്ക് ഒരു മഹാപണ്ഡിതനെക്കുറിച്ചാണ് വിവരം ലഭിച്ചത്. താമസംവിനാ അയാള്‍ ആ വിദ്വാനെ സമീപിച്ചു.

“നൂറാളുകളെ വധിച്ച ഒരു മഹാപാപി മോക്ഷത്തിനര്‍ഹനാണോ?” അയാള്‍ തന്റെ സംശയം പണ്ഡിതന്റെ മുമ്പില്‍ തുറന്നുവെച്ചു.

“അതെ, തീര്‍ച്ചയായും അവന്‍ മോക്ഷത്തിനര്‍ഹനാണ്. പശ്ചാത്തപിച്ച ഹൃദയത്തോടെ സ്രഷ്ടാവിലേക്ക് മടങ്ങുന്ന മനുഷ്യനെ തീര്‍ച്ചയായും അവന്‍ സ്വീകരിക്കും. ദൈവകാരുണ്യത്തില്‍നിന്ന് മനുഷ്യനെ തടഞ്ഞുനിറുത്താന്‍ ഒന്നുംതന്നെയില്ല. അതുകൊണ്ട് നീ 'ബുസ്രാ' രാജ്യത്തേക്ക് പോവുക. സര്‍വാത്മനാ അല്ലാഹുവെ അനുസരിക്കുന്ന കുറെ സജ്ജനങ്ങളുണ്ടവിടെ. അവിടെ അവരോടൊപ്പം അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കൊത്ത ജീവിക്കുക. സ്വദേശത്തേക്ക് ഒരിക്കലും മടങ്ങരുത്. വളരെ മ്ലേച്ചമായ ഒരു നാടാണ് നിന്റെ സ്വദേശം”- പണ്ഡിതവര്യന്‍ ആ കൊലയാളിക്ക് നിര്‍ദേശം നല്കി.

അങ്ങനെ അയാള്‍ ആ പണ്ഡിതന്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് തിരിച്ചു. യാത്ര പകുതിയായതേയുള്ളു; അയാളുടെ ജീവിതാന്ത്യം സമാഗതമായിക്കഴിഞ്ഞു.

“ആരാണിയാളുടെ ആത്മാവ് ഏറ്റെടുക്കേണ്ടത്?” കാരുണ്യത്തിന്റെയും ശിക്ഷയുടെയും മലക്കുകള്‍ തമ്മില്‍ തര്‍ക്കമായി.

“തന്റെ ദുഷ്‌ചെയ്തികളില്‍ പരമാവധി ഖേദിച്ചു പശ്ചാത്തപിച്ച ഹൃദയം അല്ലാഹുവിലര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ചത്. ആയതുകൊണ്ട് ഈ വിശുദ്ധന്റെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള അര്‍ഹത ഞങ്ങള്‍ക്കാണ്”- കാരുണ്യത്തിന്റെ മലക്കുകള്‍ വാദിച്ചു.

“ജീവിതത്തില്‍ അണുഅളവും നന്മ പ്രവര്‍ത്തിച്ചിട്ടില്ലാത്ത കൊടും പാപിയാണിവന്‍; അതുകൊണ്ട് ഈ ദുഷ്ടന്റെ നീചമായ ആത്മാവിനെ നിഷ്‌കരുണം പിടിച്ചെടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്”- ശിക്ഷയുടെ മലക്കുകളും ന്യായവാദം നടത്തി.
മലക്കുകള്‍ തമ്മിലുള്ള തര്‍ക്കം മൂത്തു. അപ്പോള്‍ മനുഷ്യരൂപത്തില്‍ മറ്റൊരു മലക്ക് അവിടെ ആഗതനായി. ആഗതന്‍ അവര്‍ക്കിടയില്‍ മാധ്യസ്ഥ്യം വഹിച്ചു.

“ഇയാള്‍ സഞ്ചരിച്ച വഴിയുടെയും സഞ്ചരിക്കാന്‍ ബാക്കിയുള്ള വഴിയുടെയും ദൂരം നിങ്ങള്‍ അളന്നു തിട്ടപ്പെടുത്തുക. താന്‍ ലക്ഷ്യംവെച്ച പ്രദേശത്തേക്കാണ് ഇദ്ദേഹം അല്പമെങ്കിലും അടുത്തതെങ്കില്‍ ഇയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകള്‍ സ്വീകരിക്കട്ടെ!; ഇയാള്‍ പുറപ്പെട്ട പ്രദേശത്തോടാണ് അടുത്തിരിക്കുന്നതെങ്കില്‍ ശിക്ഷയുടെ മലക്കുകള്‍ ഏറ്റെടുക്കട്ടെ” മാധ്യസ്ഥന്‍ വിധി കല്പിച്ചു. അവര്‍ വഴിയുടെ രണ്ടറ്റത്തുനിന്നുള്ള ദൂരം സൂക്ഷ്മമായി അളന്നു പരിശോധിച്ചപ്പോള്‍ അയാള്‍ പോകാനുദ്ദേശിച്ച രാജ്യത്തോട് ഒരു ചാണ്‍ അടുത്തിരിക്കുന്നതായി കണ്ടു. അനന്തരം അയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകള്‍ സസന്തോഷം സ്വീകരിച്ചു.

Monday 4 June 2012

ജാബിറിന്റെ സല്‍ക്കാരം



പ്രവാചകന്‍ മുഹമ്മദ് നബി അനുയായികളെ ജോലി ഏല്‍പിച്ച് അടങ്ങിയിരിക്കുകയല്ല ചെയ്തിരുന്നത്. അവര്‍ക്ക് പ്രയാസമേറിയ ജോലികള്‍ പ്രവാചകന്‍ സ്വയം ഏറ്റെടുക്കുകയാണ് ചെയ്തിരുന്നത്.

    ഒരിക്കല്‍ നബിയും അനുചരന്മാരും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച കാര്യങ്ങളില്‍ വ്യാപൃതരാണ്. അനുചരന്മാര്‍ കിടങ്ങ് കുഴിച്ചുക്കൊണ്ടിരിക്കുന്നു. അവര്‍ ത്വരിതഗതിയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ പിക്കാസിന് വഴങ്ങാത്ത ഒരുറച്ച ഭാഗം ഭൂമിക്കടിയില്‍ കണ്ടു. അവരുടെ മുഴുവന്‍ കഴിവും പ്രയോഗിച്ച് അത് പിളര്‍ക്കാന്‍ പരിശ്രമിച്ചെങ്കിലും അല്പം പോലും അതു വഴങ്ങിയില്ല.

    അനുചരന്മാര്‍ പ്രവാചകനോട് വന്നു പറഞ്ഞു. 'പ്രവാചകരേ, പാറയുടെ ഉറച്ചഭാഗം പൊട്ടിക്കാന്‍ എത്ര പരിശ്രമിച്ചിട്ടും കഴിയുന്നില്ല'.

    'കിടങ്ങില്‍ ഞാനിറങ്ങാം' എന്നു പറഞ്ഞുകൊണ്ട് നബി ഉടനെ എഴുന്നേറ്റു.

    പ്രവാചകന്‍ പിക്കാസെടുത്ത് ആ സ്ഥാനത്തുവെട്ടി. വെട്ടുകൊള്ളേണ്ട താമസം പാറ പിളര്‍ന്നു.   

അസഹനീയമായ വിശപ്പുമൂലം തിരുമേനിയുടെ ഉദരത്തിന്മേല്‍ വലിയ ഒരു കല്ല് വെച്ച് കെട്ടിയിരുന്നു. പ്രവാചകന്‍ കിടങ്ങ് കുഴിക്കുന്ന സന്ദര്‍ഭത്തില്‍ അനുചരന്മാര്‍ അതു കണ്ടു. അന്നേയ്ക്ക് മൂന്ന് ദിവസമായി അവരെല്ലാം ആഹാരം കഴിച്ചിട്ട്.

    പ്രവാചകന്റെ അവസ്ഥ കണ്ട അനുചരനായ ജാബിര്‍ നബിയോട് സമ്മതം വാങ്ങി സ്വവസതിയിലേക്ക് തിരിച്ചു.

    വീട്ടില്‍ പ്രവേശിച്ച ജാബിര്‍ പത്‌നിയോടനേ്വഷിച്ചു.

    'ഞാന്‍ പ്രവാചകനില്‍ അസഹനീയമായ ഒരു കാര്യം ദര്‍ശിച്ചിരിക്കുന്നു. അതു കണ്ടുകൊണ്ട് ക്ഷമിച്ചിരിക്കാന്‍ എനിക്ക് സാധ്യമല്ല. ഇവിടെ ആഹാര സാധനങ്ങളായി വല്ലതുമുണ്ടോ.'

    'ഇവിടെ കുറച്ചു ഗോതമ്പും ഒരു പെണ്ണാടും ഉണ്ട്' ഭാര്യ മറുപടി പറഞ്ഞു.

    അദ്ദേഹം ആടിനെയറുത്തു, മാംസം വെടിപ്പാക്കി പാകം ചെയ്യാനുള്ള പാത്രത്തിലാക്കി വെച്ചു. ഗോതമ്പുപൊടി കുഴച്ചുവെക്കുകയും ചെയ്തു.

    മാംസവും മറ്റും അടുപ്പില്‍ വെയ്ക്കാറായി. സമയം മധ്യാഹ്നത്തോട് അടുത്തു.

    ജാബിര്‍ നബിയെ വിവരമറിയിച്ചു. 'നബിയെ, അല്പം ആഹാരം എന്റെ വീട്ടിലുണ്ട്. താങ്കളും ഒന്നോ രണ്ടോ ആളുകളും അവിടംവരെ വന്നാലും'

    'എത്ര പേര്‍ക്കുള്ളതുണ്ട്' നബി അനേ്വഷിച്ചു. ജാബിര്‍ ഉള്ള ഭക്ഷണത്തിന്റെ അളവ് വിശദീകരിച്ചു.

    നബി ജാബിറിനോട് കല്പിച്ചു 'ഞാന്‍ വരുവോളം ഇറച്ചിക്കലവും ചപ്പാത്തിയും അടുപ്പില്‍നിന്ന് നീക്കരുത്. ഈ വിവരം നിന്റെ ഭാര്യയോട് വേഗം പോയി പറയുക'

    'എല്ലാവരും വരുക, നമുക്ക് ഭക്ഷണം കഴിക്കാന്‍ ജാബിറിന്റെ വീട്ടിലേക്ക് പോകാം' പ്രവാചകന്‍ അവിടെയുള്ള മുഴുവന്‍ അനുചരന്മാരെയും അറിയിച്ചു.

    വീട്ടിലെത്തിയ ജാബിര്‍ ഭാര്യയോട് പറഞ്ഞു ' പ്രിയേ! നീ സന്തുഷ്ടയായിക്കൊള്‍ക; നബിയും അനുചരന്മാരം എത്തിക്കഴിഞ്ഞു.'

    'പ്രവാചകനോട് എല്ലാ വിവരങ്ങളും പറഞ്ഞില്ലേ?'    ഭാര്യ ചോദിച്ചു

    ജാബിര്‍ പറഞ്ഞു 'അതെ'

അല്പസമയത്തിനകം നബിയും അനുയായികളും ജാബിറിന്റെ വസതിയിലെത്തി

'എല്ലാവരും ഭക്ഷണം കഴിക്കാനായി കടന്നിരിക്കുക' പ്രവാചകന്‍ അറിയിച്ചു.

എല്ലാവരും ഭക്ഷണത്തിനായി ഇരുന്നു. നബി പുരയില്‍ കയറിയ ഉടനെ പാചകമുറിയിലേക്കാണ് പോയത്. അടുപ്പത്ത് മാംസക്കറിയും ചപ്പാത്തിയും മൂടിവെച്ചിരിക്കുന്നു. പ്രവാചകന്‍ അതെടുത്ത് തിരുകരങ്ങള്‍ കൊണ്ട് വിളമ്പാന്‍ ആരംഭിച്ചു. വിശന്നു വലഞ്ഞ അനുയായികള്‍ക്ക് തിരുമേനി വീണ്ടും വീണ്ടും വിളമ്പികൊടുക്കുകയാണ്.

എന്തൊരത്ഭുതം! അവിടെ വന്ന മുഴുവന്‍ പേര്‍ക്കും വിശപ്പടങ്ങുവോളം അവിടന്നങ്ങനെ വിളമ്പിക്കൊടുത്തു. എന്നിട്ടും പാത്രത്തില്‍ ഭക്ഷണം ശേഷിപ്പുണ്ടായിരുന്നു.

അവശേഷിച്ച ആഹാരം ചൂണ്ടിക്കൊണ്ട് പ്രവാചകന്‍ ജാബിറിന്റെ പത്‌നിയോട് പറഞ്ഞു 'ഇതാ, ഇതുകൊണ്ട് നിനക്കു ഭക്ഷിക്കുകയും മറ്റുള്ളവരെ സത്ക്കരിക്കുകയും ചെയ്യാം'.