Tuesday 5 June 2012

ഘാതകന്‍ സ്വര്‍ഗത്തിലേക്ക്

    

ഒരിക്കല്‍ പ്രവാചകന്‍ ഇസ്രായീല്‍ സമുദായത്തില്‍പ്പെട്ട ഒരു ഘാതകന്റെ ചരിത്രം അനുയായികള്‍ക്ക് വിവരിച്ചുകൊടുത്തു.
.
ഇസ്രാഈല്‍ സമുദായത്തില്‍ ഒരു സുപ്രസിദ്ധ ഘാതകനുണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പത് ആളുകളെ അയാള്‍ കൊന്നിട്ടുണ്ട്. ഇത്രയധികം മനുഷ്യാത്മാക്കളെ അയാള്‍ ഹനിച്ചുകളഞ്ഞെങ്കിലും പിന്നീടയാള്‍ക്ക് പാപപങ്കിലമായ തന്റെ ജീവിതത്തെക്കുറിച്ച് ഖേദം തോന്നി.

പര്‍വതസമാനമായ തന്റെ പാപങ്ങള്‍ക്കൊരു പരിഹാരമുണ്ടാവണമെന്ന് അയാള്‍ ആത്മാര്‍ത്ഥമായാഗ്രഹിച്ചു. ഭാവിയിലെങ്കിലും സദ്‌വൃത്തനായി ജീവിക്കാനുള്ള വല്ല സാധ്യതയും തന്നില്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാനുള്ള ജിജ്ഞാസ അയാളില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്നു. തന്നെ സല്‍പന്ഥാവിലേക്ക് തിരിച്ചുവിടാന്‍ പ്രാപ്തനായ ഒരാളുടെ ഉപദേശം അയാള്‍ക്ക് ആവശ്യമായിരിക്കുകയാണ്.

“ആരാണേറ്റവും വലിയ പണ്ഡിതന്‍?” അയാള്‍ അനേ്വഷണമാരംഭിച്ചു.

ഒരു സന്യാസിയെക്കുറിച്ച് അയാള്‍ക്ക് വിവരം ലഭിച്ചു. തന്നെ നന്മയിലേക്ക് നയിക്കാന്‍ പ്രാപ്തനായിരിക്കും ആ ഭക്തനെന്ന് അയാള്‍ക്ക് തോന്നി. ഒട്ടും വൈകിയില്ല. അയാള്‍ ആ ഭക്തനെ സമീപിച്ചു.

    “തൊണ്ണൂറ്റൊമ്പത് മനുഷ്യാത്മാക്കളെ വധിച്ചു കളഞ്ഞ ഒരു മഹാഘാതകനു പാപമോചനം സിദ്ധിക്കുമോ?” അയാള്‍ സന്യാസിയോട് അഭിപ്രായമാരാഞ്ഞു.

തികഞ്ഞ അവജ്ഞയും അമര്‍ഷവും നിറഞ്ഞ സ്വരത്തില്‍ സന്യാസി പറഞ്ഞു “ഇല്ല”

ഇതുകേട്ടപ്പോള്‍ അയാള്‍ക്ക് വല്ലാത്ത നിരാശയും കലിയും ഉളവായി. അയാള്‍ ക്ഷോഭിച്ച് ആ സന്യാസിയേയും കൊന്നു കളഞ്ഞു. അങ്ങനെ അയാള്‍ നൂറുപേരെ കൊന്ന പാപിയാണിപ്പോള്‍.

ഇനിയെന്തുവേണം? - ആ കൊലയാളിയുടെ ഹൃദയം തപിച്ചുകൊണ്ടിരിക്കുകയാണ്.

“മുട്ടുക, തുറക്കപ്പെടും” - അയാളുടെ അന്തര്‍ഗതം സദാ അയാളോട് മന്ത്രിച്ചുകൊണ്ടിരുന്നു.

“ഭൂലോക പണ്ഡിതരില്‍ മഹോന്നതന്‍ ആരാണ്?” അയാള്‍ അനേ്വഷണം തുടര്‍ന്നു. ഇക്കുറി അയാള്‍ക്ക് ഒരു മഹാപണ്ഡിതനെക്കുറിച്ചാണ് വിവരം ലഭിച്ചത്. താമസംവിനാ അയാള്‍ ആ വിദ്വാനെ സമീപിച്ചു.

“നൂറാളുകളെ വധിച്ച ഒരു മഹാപാപി മോക്ഷത്തിനര്‍ഹനാണോ?” അയാള്‍ തന്റെ സംശയം പണ്ഡിതന്റെ മുമ്പില്‍ തുറന്നുവെച്ചു.

“അതെ, തീര്‍ച്ചയായും അവന്‍ മോക്ഷത്തിനര്‍ഹനാണ്. പശ്ചാത്തപിച്ച ഹൃദയത്തോടെ സ്രഷ്ടാവിലേക്ക് മടങ്ങുന്ന മനുഷ്യനെ തീര്‍ച്ചയായും അവന്‍ സ്വീകരിക്കും. ദൈവകാരുണ്യത്തില്‍നിന്ന് മനുഷ്യനെ തടഞ്ഞുനിറുത്താന്‍ ഒന്നുംതന്നെയില്ല. അതുകൊണ്ട് നീ 'ബുസ്രാ' രാജ്യത്തേക്ക് പോവുക. സര്‍വാത്മനാ അല്ലാഹുവെ അനുസരിക്കുന്ന കുറെ സജ്ജനങ്ങളുണ്ടവിടെ. അവിടെ അവരോടൊപ്പം അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കൊത്ത ജീവിക്കുക. സ്വദേശത്തേക്ക് ഒരിക്കലും മടങ്ങരുത്. വളരെ മ്ലേച്ചമായ ഒരു നാടാണ് നിന്റെ സ്വദേശം”- പണ്ഡിതവര്യന്‍ ആ കൊലയാളിക്ക് നിര്‍ദേശം നല്കി.

അങ്ങനെ അയാള്‍ ആ പണ്ഡിതന്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് തിരിച്ചു. യാത്ര പകുതിയായതേയുള്ളു; അയാളുടെ ജീവിതാന്ത്യം സമാഗതമായിക്കഴിഞ്ഞു.

“ആരാണിയാളുടെ ആത്മാവ് ഏറ്റെടുക്കേണ്ടത്?” കാരുണ്യത്തിന്റെയും ശിക്ഷയുടെയും മലക്കുകള്‍ തമ്മില്‍ തര്‍ക്കമായി.

“തന്റെ ദുഷ്‌ചെയ്തികളില്‍ പരമാവധി ഖേദിച്ചു പശ്ചാത്തപിച്ച ഹൃദയം അല്ലാഹുവിലര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ചത്. ആയതുകൊണ്ട് ഈ വിശുദ്ധന്റെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള അര്‍ഹത ഞങ്ങള്‍ക്കാണ്”- കാരുണ്യത്തിന്റെ മലക്കുകള്‍ വാദിച്ചു.

“ജീവിതത്തില്‍ അണുഅളവും നന്മ പ്രവര്‍ത്തിച്ചിട്ടില്ലാത്ത കൊടും പാപിയാണിവന്‍; അതുകൊണ്ട് ഈ ദുഷ്ടന്റെ നീചമായ ആത്മാവിനെ നിഷ്‌കരുണം പിടിച്ചെടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്”- ശിക്ഷയുടെ മലക്കുകളും ന്യായവാദം നടത്തി.
മലക്കുകള്‍ തമ്മിലുള്ള തര്‍ക്കം മൂത്തു. അപ്പോള്‍ മനുഷ്യരൂപത്തില്‍ മറ്റൊരു മലക്ക് അവിടെ ആഗതനായി. ആഗതന്‍ അവര്‍ക്കിടയില്‍ മാധ്യസ്ഥ്യം വഹിച്ചു.

“ഇയാള്‍ സഞ്ചരിച്ച വഴിയുടെയും സഞ്ചരിക്കാന്‍ ബാക്കിയുള്ള വഴിയുടെയും ദൂരം നിങ്ങള്‍ അളന്നു തിട്ടപ്പെടുത്തുക. താന്‍ ലക്ഷ്യംവെച്ച പ്രദേശത്തേക്കാണ് ഇദ്ദേഹം അല്പമെങ്കിലും അടുത്തതെങ്കില്‍ ഇയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകള്‍ സ്വീകരിക്കട്ടെ!; ഇയാള്‍ പുറപ്പെട്ട പ്രദേശത്തോടാണ് അടുത്തിരിക്കുന്നതെങ്കില്‍ ശിക്ഷയുടെ മലക്കുകള്‍ ഏറ്റെടുക്കട്ടെ” മാധ്യസ്ഥന്‍ വിധി കല്പിച്ചു. അവര്‍ വഴിയുടെ രണ്ടറ്റത്തുനിന്നുള്ള ദൂരം സൂക്ഷ്മമായി അളന്നു പരിശോധിച്ചപ്പോള്‍ അയാള്‍ പോകാനുദ്ദേശിച്ച രാജ്യത്തോട് ഒരു ചാണ്‍ അടുത്തിരിക്കുന്നതായി കണ്ടു. അനന്തരം അയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകള്‍ സസന്തോഷം സ്വീകരിച്ചു.

No comments:

Post a Comment