Monday 4 June 2012

ജാബിറിന്റെ സല്‍ക്കാരം



പ്രവാചകന്‍ മുഹമ്മദ് നബി അനുയായികളെ ജോലി ഏല്‍പിച്ച് അടങ്ങിയിരിക്കുകയല്ല ചെയ്തിരുന്നത്. അവര്‍ക്ക് പ്രയാസമേറിയ ജോലികള്‍ പ്രവാചകന്‍ സ്വയം ഏറ്റെടുക്കുകയാണ് ചെയ്തിരുന്നത്.

    ഒരിക്കല്‍ നബിയും അനുചരന്മാരും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച കാര്യങ്ങളില്‍ വ്യാപൃതരാണ്. അനുചരന്മാര്‍ കിടങ്ങ് കുഴിച്ചുക്കൊണ്ടിരിക്കുന്നു. അവര്‍ ത്വരിതഗതിയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ പിക്കാസിന് വഴങ്ങാത്ത ഒരുറച്ച ഭാഗം ഭൂമിക്കടിയില്‍ കണ്ടു. അവരുടെ മുഴുവന്‍ കഴിവും പ്രയോഗിച്ച് അത് പിളര്‍ക്കാന്‍ പരിശ്രമിച്ചെങ്കിലും അല്പം പോലും അതു വഴങ്ങിയില്ല.

    അനുചരന്മാര്‍ പ്രവാചകനോട് വന്നു പറഞ്ഞു. 'പ്രവാചകരേ, പാറയുടെ ഉറച്ചഭാഗം പൊട്ടിക്കാന്‍ എത്ര പരിശ്രമിച്ചിട്ടും കഴിയുന്നില്ല'.

    'കിടങ്ങില്‍ ഞാനിറങ്ങാം' എന്നു പറഞ്ഞുകൊണ്ട് നബി ഉടനെ എഴുന്നേറ്റു.

    പ്രവാചകന്‍ പിക്കാസെടുത്ത് ആ സ്ഥാനത്തുവെട്ടി. വെട്ടുകൊള്ളേണ്ട താമസം പാറ പിളര്‍ന്നു.   

അസഹനീയമായ വിശപ്പുമൂലം തിരുമേനിയുടെ ഉദരത്തിന്മേല്‍ വലിയ ഒരു കല്ല് വെച്ച് കെട്ടിയിരുന്നു. പ്രവാചകന്‍ കിടങ്ങ് കുഴിക്കുന്ന സന്ദര്‍ഭത്തില്‍ അനുചരന്മാര്‍ അതു കണ്ടു. അന്നേയ്ക്ക് മൂന്ന് ദിവസമായി അവരെല്ലാം ആഹാരം കഴിച്ചിട്ട്.

    പ്രവാചകന്റെ അവസ്ഥ കണ്ട അനുചരനായ ജാബിര്‍ നബിയോട് സമ്മതം വാങ്ങി സ്വവസതിയിലേക്ക് തിരിച്ചു.

    വീട്ടില്‍ പ്രവേശിച്ച ജാബിര്‍ പത്‌നിയോടനേ്വഷിച്ചു.

    'ഞാന്‍ പ്രവാചകനില്‍ അസഹനീയമായ ഒരു കാര്യം ദര്‍ശിച്ചിരിക്കുന്നു. അതു കണ്ടുകൊണ്ട് ക്ഷമിച്ചിരിക്കാന്‍ എനിക്ക് സാധ്യമല്ല. ഇവിടെ ആഹാര സാധനങ്ങളായി വല്ലതുമുണ്ടോ.'

    'ഇവിടെ കുറച്ചു ഗോതമ്പും ഒരു പെണ്ണാടും ഉണ്ട്' ഭാര്യ മറുപടി പറഞ്ഞു.

    അദ്ദേഹം ആടിനെയറുത്തു, മാംസം വെടിപ്പാക്കി പാകം ചെയ്യാനുള്ള പാത്രത്തിലാക്കി വെച്ചു. ഗോതമ്പുപൊടി കുഴച്ചുവെക്കുകയും ചെയ്തു.

    മാംസവും മറ്റും അടുപ്പില്‍ വെയ്ക്കാറായി. സമയം മധ്യാഹ്നത്തോട് അടുത്തു.

    ജാബിര്‍ നബിയെ വിവരമറിയിച്ചു. 'നബിയെ, അല്പം ആഹാരം എന്റെ വീട്ടിലുണ്ട്. താങ്കളും ഒന്നോ രണ്ടോ ആളുകളും അവിടംവരെ വന്നാലും'

    'എത്ര പേര്‍ക്കുള്ളതുണ്ട്' നബി അനേ്വഷിച്ചു. ജാബിര്‍ ഉള്ള ഭക്ഷണത്തിന്റെ അളവ് വിശദീകരിച്ചു.

    നബി ജാബിറിനോട് കല്പിച്ചു 'ഞാന്‍ വരുവോളം ഇറച്ചിക്കലവും ചപ്പാത്തിയും അടുപ്പില്‍നിന്ന് നീക്കരുത്. ഈ വിവരം നിന്റെ ഭാര്യയോട് വേഗം പോയി പറയുക'

    'എല്ലാവരും വരുക, നമുക്ക് ഭക്ഷണം കഴിക്കാന്‍ ജാബിറിന്റെ വീട്ടിലേക്ക് പോകാം' പ്രവാചകന്‍ അവിടെയുള്ള മുഴുവന്‍ അനുചരന്മാരെയും അറിയിച്ചു.

    വീട്ടിലെത്തിയ ജാബിര്‍ ഭാര്യയോട് പറഞ്ഞു ' പ്രിയേ! നീ സന്തുഷ്ടയായിക്കൊള്‍ക; നബിയും അനുചരന്മാരം എത്തിക്കഴിഞ്ഞു.'

    'പ്രവാചകനോട് എല്ലാ വിവരങ്ങളും പറഞ്ഞില്ലേ?'    ഭാര്യ ചോദിച്ചു

    ജാബിര്‍ പറഞ്ഞു 'അതെ'

അല്പസമയത്തിനകം നബിയും അനുയായികളും ജാബിറിന്റെ വസതിയിലെത്തി

'എല്ലാവരും ഭക്ഷണം കഴിക്കാനായി കടന്നിരിക്കുക' പ്രവാചകന്‍ അറിയിച്ചു.

എല്ലാവരും ഭക്ഷണത്തിനായി ഇരുന്നു. നബി പുരയില്‍ കയറിയ ഉടനെ പാചകമുറിയിലേക്കാണ് പോയത്. അടുപ്പത്ത് മാംസക്കറിയും ചപ്പാത്തിയും മൂടിവെച്ചിരിക്കുന്നു. പ്രവാചകന്‍ അതെടുത്ത് തിരുകരങ്ങള്‍ കൊണ്ട് വിളമ്പാന്‍ ആരംഭിച്ചു. വിശന്നു വലഞ്ഞ അനുയായികള്‍ക്ക് തിരുമേനി വീണ്ടും വീണ്ടും വിളമ്പികൊടുക്കുകയാണ്.

എന്തൊരത്ഭുതം! അവിടെ വന്ന മുഴുവന്‍ പേര്‍ക്കും വിശപ്പടങ്ങുവോളം അവിടന്നങ്ങനെ വിളമ്പിക്കൊടുത്തു. എന്നിട്ടും പാത്രത്തില്‍ ഭക്ഷണം ശേഷിപ്പുണ്ടായിരുന്നു.

അവശേഷിച്ച ആഹാരം ചൂണ്ടിക്കൊണ്ട് പ്രവാചകന്‍ ജാബിറിന്റെ പത്‌നിയോട് പറഞ്ഞു 'ഇതാ, ഇതുകൊണ്ട് നിനക്കു ഭക്ഷിക്കുകയും മറ്റുള്ളവരെ സത്ക്കരിക്കുകയും ചെയ്യാം'.

2 comments: